
ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാലുടൻ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണം, ഭാരത മാതാവിന്റെ ആത്മാവിന് നേരെയുള്ള ആക്രമണമാണെന്നും 'വോട്ടർ അധികാർ യാത്ര'യുടെ ഭാഗമായി ബീഹാറിലെ ഗയയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'വോട്ട് മോഷണം' പിടിക്കപ്പെട്ടതിന് ശേഷവും തന്നോട് സത്യവാങ്മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
'രാജ്യം മുഴുവൻ നിങ്ങളോട് ഒരു സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുമെന്നാണ് എനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോട് പറയാനുള്ളത്. ഞങ്ങൾക്ക് കുറച്ച് സമയം തരൂ, ഓരോ നിയമസഭാ സീറ്റുകളിലെയും ലോക്സഭാ സീറ്റുകളിലെയും നിങ്ങളുടെ മോഷണം ഞങ്ങൾ പിടികൂടുകയും അത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രത്യേക പാക്കേജിനെക്കുറിച്ച് സംസാരിക്കുന്നതുപോലെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിനായി എസ്.ഐ.ആർ എന്ന പേരിൽ ഒരു പ്രത്യേക പാക്കേജ് കൊണ്ടുവന്നിട്ടുണ്ട്, അതിനർത്ഥം വോട്ട് മോഷണത്തിന്റെ ഒരു പുതിയ രൂപം എന്നാണ്- രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ആർജെഡി നേതാവ് തേജസ്വി യാദവും രാഹിലുനൊപ്പം വേദിയിൽ ഉണ്ടായിരുന്നു.











